പാരീസ്: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഡബ്ള്യുഎച്ച്ഒ നൽകിയ നിർദ്ദേശം തള്ളി ജർമ്മനിയും, ഫ്രാൻസും. ഇരു രാജ്യങ്ങളും സെപ്റ്റംബർ മുതൽ ബൂസ്‌റ്റർ ഡോസ് ആളുകൾക്ക് നൽകി തുടങ്ങുമെന്നാണ് വ്യക്‌തമാക്കുന്നത്. കോവിഡിന്റെ ഡെൽറ്റ വകഭേദങ്ങളെ നേരിടാൻ ബൂസ്‌റ്റർ ഡോസായി നൽകുന്ന മൂന്നാം ഡോസ് വാക്‌സിൻ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്‌തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇരു രാജ്യങ്ങളും ബൂസ്‌റ്റർ ഡോസ് വിതരണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനം വലിയ രീതിയിൽ തുടരുമ്പോഴും മിക്ക രാജ്യങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ മൂന്നാം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു തുടങ്ങിയാൽ ലോകത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നതിന് അത് കാരണമാകുമെന്ന് ഡബ്ള്യുഎച്ച്ഒ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിനെ തള്ളിയാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ ജർമ്മനിയും ഫ്രാൻസും ഒരുങ്ങുന്നത്.
പ്രായമായവർക്കും, ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് ബൂസ്‌റ്റർ ഡോസ് നൽകുകയെന്ന് ഇരു രാജ്യങ്ങളും വ്യക്‌തമാക്കി. എന്നാൽ രാജ്യത്ത് ബൂസ്‌റ്റർ ഡോസ് നൽകുന്നതിനൊപ്പം തന്നെ ദരിദ്ര രാജ്യങ്ങൾക്ക് 30 കോടി ഡോസ് വാക്‌സിൻ നൽകുമെന്നും ജർമ്മനി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്