ഇടുക്കി: അഞ്ചര വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ കേസെടുത്ത് പോലീസ്. മൂലമറ്റം സ്വദേശി തങ്കമ്മക്കെതിരെയാണ് കുട്ടിയുടെ പിതാവ് ഉടുമ്പന്നൂലെ ബിബിന്റെ പരാതിയിൽ കേസെടുത്തത്. കുട്ടിയെ ഇവർ അടുക്കളയിൽ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ബിബിന്റെ ഭാര്യ വിദേശത്താണ്. അതിനാൽ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ഇദ്ദേഹം ജോലിക്കാരിയെ ഏർപ്പാടാക്കിയത്. കുട്ടികളെ ഇവർക്കൊപ്പമാക്കി ബിബിൻ കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നു. ഈ സമയത്താണ് ജോലിക്കാരി കുട്ടികളെ ഉപദ്രവിച്ചത്.
ഒരു മാസത്തെ കരാറിൽ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് ബിബിൻ ജോലിക്കാരിയെ നിർത്തിയത്. ഇവർ ഇപ്പോൾ ഒളിവിലാണ്.
തങ്കമ്മ പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പോലീസിൽ പരാതി നൽകിയത്. സംഭവത്തെ കുറിച്ച് തങ്കമ്മയോട് തിരക്കിയപ്പോൾ ഇവർ ദേഷ്യപ്പെട്ടതായും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും ബിബിൻ പരാതിയിൽ പറയുന്നു.
Most Read: തൃണമൂലും വിട്ട് അശോക് തന്‍വര്‍; ഇനി ആംആദ്‌മി പാർട്ടിയിലേക്ക്