ന്യൂഡെല്‍ഹി: ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ നാല് മാസത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിച്ച് ആംആദ്‌മി പാര്‍ട്ടിയില്‍ ചേരും. തിങ്കളാഴ്‌ച ഡെല്‍ഹിയില്‍ വെച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തില്‍ അശോക് തന്‍വര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും.
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന തന്‍വര്‍ ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ശേഷം കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കും എത്തിയ തൻവർ പിന്നീട് പാർട്ടി വിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് കോണ്‍ഗ്രസ് വിട്ട തന്‍വര്‍ തൃണമൂലില്‍ ചേര്‍ന്നത്.
ഗോവയിലെ തൃണമൂലിന്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു തന്‍വര്‍.
അതേസമയം ഞായറാഴ്‌ച ഡെല്‍ഹിയില്‍ തന്റെ അനുയായികളുടെ യോഗം തന്‍വര്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ ആംആദ്‌മി പാര്‍ട്ടിയില്‍ ചേരുന്നത് നല്ല തീരുമാനമായിരിക്കും എന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമുണ്ടായത്.
പഞ്ചാബില്‍ വിജയം നേടിയതിന് പിന്നാലെ തൊട്ടടുത്ത സംസ്‌ഥാനമായ ഹരിയാനയില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ എഎപി ദേശീയ നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് തന്‍വറിന്റെ വരവെന്നതും ശ്രദ്ധേയമാണ്. സംസ്‌ഥാനത്തുടനീളം കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ജനങ്ങളുമായി തന്‍വറിന് ബന്ധമുണ്ടെന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ആംആദ്‌മിയുടെ കണക്കുകൂട്ടൽ.
Most Read: കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷ; എംവി ജയരാജൻ