കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ സ്‍ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ വീണ്ടും തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സ്‌കൂളുകളും മറ്റും വീണ്ടും തുറക്കണമെന്നും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും താലിബാനോട് സ്‌ത്രീകളും അക്കാദമിക് വിദഗ്‌ധരും ആവശ്യപ്പെട്ടു.
അഫ്‌ഗാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതിന് ശേഷം ഏകദേശം രണ്ട് മാസത്തോളമായി പെൺകുട്ടികൾക്കായുള്ള സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അഫ്‌ഗാനിലെ ബൽഖ്, കുണ്ടുസ്, സാർ-ഇ-പുൾ എന്നീ മൂന്ന് പ്രവിശ്യകളിൽ മാത്രമാണ് പെൺകുട്ടികൾക്കായി സ്‌കൂളുകൾ തുറന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട് ചെയ്‌തു.
തലസ്‌ഥാന നഗരിയിലും വിവിധ പ്രവിശ്യകളിലുമുള്ള സ്‌കൂളുകൾ എത്രയും വേഗം തുറക്കണമെന്ന് കാബൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർഥിനിയായ മദീന ആവശ്യപ്പെട്ടു. ചില പ്രവിശ്യകളിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിൽ പ്രതീക്ഷയുണ്ടെന്ന് മദീന പറഞ്ഞു. എന്നാൽ ശീതകാലം വരികയാണെന്നും സ്‌കൂളുകൾ തുറക്കാൻ വൈകിയാൽ പരിമിതമായ സൗകര്യങ്ങളിൽ വിദ്യാഭ്യാസം സാധ്യമാകില്ലെന്നും മദീന കൂട്ടിച്ചേർത്തു.
കാബൂളിൽ നിന്നുള്ള സ്‌കൂൾ അധ്യാപകൻ അശോഖുള്ളയും സ്‌കൂൾ വിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് അവകാശമുണ്ടെന്നും സ്‌കൂളുകൾ പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
അഫ്‌ഗാൻ സ്‍ത്രീകൾക്ക് നൽകിയ എല്ലാ അവകാശങ്ങളും താലിബാൻ തകർത്തതായി ഐക്യരാഷ്‍ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. താലിബാന്റെ നിലപാടിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Most Read: അജയ് മിശ്രയുടെ രാജി; സമരം ശക്‌തമാക്കി കർഷകർ