ലക്‌നൗ: കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്‌തമാക്കി കർഷകർ. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് കർഷകരാണ് പങ്കെടുത്തത്. പ്രതിഷേധം കൂടുതൽ ശക്‌തമാക്കാനാണ് ഇവരുടെ തീരുമാനം.
ലഖിംപൂരിലെ പ്രതിഷേധം തുടക്കമാണെന്നും, ഇത് രാജ്യ വ്യാപകമാക്കുമെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾക്ക് കർഷക സംഘടനകൾ പദ്ധതി തയ്യാറാക്കുന്നുണ്ട്. അതേസമയം, കൂട്ടകൊലയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി ഉത്തർപ്രദേശ് പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തു.
പ്രതികൾക്കെതിരെ ശക്‌തമായ നടപടികൾ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഇന്ന് രാഷ്‌ട്രപതിക്ക് നിവേദനം നൽകും. അജയ് മിശ്രയുടെ രാജിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിഷയത്തിൽ മൗനം തുടരുകയാണ്.
Read Also: പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു