കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയാണ് തള്ളിയത്. കളളക്കടത്തില്‍ ശിവശങ്കറിന് പ്രഥമ ദൃഷ്‌ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു.
തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, തനിക്കെതിരെ കസ്‌റ്റംസിന് ഇതുവരെ യാതൊരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു. അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കർ ആവശ്യപ്പെട്ടത്.
അതേസമയം സ്വർണക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നും, ശിവശങ്കര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയായിരുന്നെന്നും കസ്‌റ്റംസ് കോടതിയില്‍ വ്യക്‌തമാക്കി. കൂടാതെ കേസിലെ മുഖ്യപ്രതി സ്വപ്‍ന സുരേഷുമായുള്ള ശിവശങ്കറിന്റെ ഓരോ വിദേശയാത്രക്ക് പിന്നിലും ഗൂഢരഹസ്യങ്ങള്‍ ഉണ്ടെന്നും കസ്‌റ്റംസ് ആരോപിച്ചു.
ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്‌റ്റംസ് കോടതിയിൽ പറഞ്ഞിരുന്നു.
National News: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത