കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. ഇരുവരും ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യമൊഴി എടുത്തത്. മൊഴിയിൽ പല ഉന്നതരുടെയും പേരുകൾ പരാമർശിച്ചിട്ടുണ്ട് എന്നാണ് സൂചനകൾ.
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടുവെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇരുവരുടെയും മൊഴികളിലും ഇതിനെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. ഗൗരവകരമായ ഇടപെടല്‍ കള്ളക്കടത്തില്‍ ഇവര്‍ നടത്തിയെന്ന് സ്വപ്‌നയും സരിത്തും കസ്‌റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരണമെന്ന് കോടതി പറഞ്ഞിരുന്നു. ഗുരുതരമെന്ന് കോടതി നിരീക്ഷിച്ച അതേ മൊഴി തന്നെ മജിസ്ട്രേറ്റിന് മുന്നിലും 164 സ്‌റ്റേറ്റ്മെന്റായി സ്വപ്‌നയും സരിത്തും നല്‍കിയെന്നാണ് വിവരം. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ ആയതിനാൽ കസ്‌റ്റംസിന് മേൽ സമ്മർദ്ദം ഏറുകയാണ്.
കേസിലെ മുഖ്യപ്രതികളുടെ രഹസ്യമൊഴി കൂടി കോടതിക്ക് മുൻപിൽ എത്തിയതോടെ കസ്‌റ്റംസ് അന്വേഷണം കൂടുതൽ ഊർജിതമാകും. പ്രതികള്‍ നല്‍കിയ മൊഴിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെ കസ്‌റ്റംസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും. ശിവശങ്കറിനെക്കാൾ ഉന്നതരായ വ്യക്‌തികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകളുണ്ട്.