കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം കോടതി വ്യക്‌തമാക്കിയത്.
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നാ സുരേഷ് ശിവശങ്കറിനെതിരെ നൽകിയ മൊഴിയിൽ വിശദമായ അന്വേഷണം വേണമെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണം നിർണായക ഘട്ടത്തിലായതിനാലാണ് ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നതെന്നും അദ്ദേഹം കുറ്റക്കാരനാണെന്നോ അല്ലെന്നോ പറയാൻ സാധിക്കാത്ത സാഹചര്യമാണെന്നും കോടതി പറഞ്ഞു.
Also Read: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി
അട്ടകുളങ്ങര സബ് ജയിലിൽ വെച്ച് സ്വപ്‌ന ഏറ്റവുമൊടുവിൽ നൽകിയ മൊഴിയിലാണ് വിശദമായ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞത്. സ്വർണക്കടത്ത്, ഡോളർ കടത്ത് ഇവയെല്ലാം ശിവശങ്കറിന്റെ അറിവോടെയായിരുന്നു എന്നാണ് സ്വപ്‌ന ഇഡിക്ക് മൊഴി നൽകിയത്. എന്നാൽ, കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ ശിവശങ്കർ വിളിച്ചുവോ എന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയുന്നില്ലെന്ന സൂചനയാണ് കോടതി ഉത്തരവിലുള്ളത്. കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ ശിവശങ്കർ വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വർണക്കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് സ്‌ഥാപിക്കാൻ ഇഡി ശ്രമിക്കുന്നത്.