കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് ശിവശങ്കറാണ് നിയന്ത്രിച്ചിരുന്നതെന്നും ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ശിവശങ്കര്‍ കമ്മീഷന്‍ കൈപറ്റിയിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാമെന്നും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും ഇഡി വ്യക്‌തമാക്കിയിരുന്നു. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.
അതേസമയം കേസുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇഡി ലക്ഷ്യമിടുന്ന രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നും അത് താന്‍ നിരസിച്ചതാണ് തന്റെ അറസ്‌റ്റിലേക്ക് നയിച്ചതെന്നും എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇഡിക്കെതിരെ ഗുരുതര ആരോപണമാണ് എം ശിവശങ്കര്‍ ജാമ്യപേക്ഷയില്‍ ഉന്നയിച്ചത്. കേസ് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഇഡി അന്വേഷിക്കുന്നതെന്നും ശിവശങ്കര്‍ പറയുന്നു.
മാത്രവുമല്ല ഇഡി അവരുടെ താല്‍പര്യമനുസരിച്ചാണ് കേസന്വേഷിക്കുന്നതെന്നും സ്വപ്‌നയുടെ ലോക്കര്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ വ്യത്യസ്‌ത അഭിപ്രായമാണ് പറയുന്നതെന്നുമായിരുന്നു ശിവശങ്കര്‍ കോടതിയില്‍ ഉന്നയിച്ചത്.
എന്നാല്‍ ഈ ആരോപണം ഇഡി തള്ളി. രാഷ്‌ട്രീയ നേതാക്കളുടെ പേര് പറയാന്‍ ശിവശങ്കറിനെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കഴിഞ്ഞമാസം 29 ആം തിയതി ആയിരുന്നു ഇഡി എം ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്.
Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; 25 സീറ്റുകളിൽ മൽസരിക്കുമെന്ന് പിജെ ജോസഫ്