തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കർ ജയിൽ മോചിതനായതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വര്‍ഷത്തോളം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കി.
ലാവ്‌ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീം കോടതിയില്‍ കേസ് തുടര്‍ച്ചയായി മാറ്റിവെക്കുന്നത്. മതനിരപേക്ഷ രാഷ്‌ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം കുടുങ്ങുമെന്നായപ്പോൾ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന തന്റെ ആരോപണം ശരിവെക്കുന്നതാണ് നിലവിലെ സംഭവങ്ങൾ. തെളിവുകള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് സാഹചര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്തിയില്ല.
കേന്ദ്രസര്‍ക്കാരിന്റെ അറിവും സമ്മതത്തോടും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ മെല്ലപ്പോക്ക് തുടരുന്നത്. ശിവശങ്കറിന്റെ ജാമ്യഹരജിയെ ശക്‌തമായി എതിർക്കാൻ പോലും അവർക്ക് കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരിലാണ് സിപിഎം ബിജെപിയെ കേരളത്തില്‍ വളര്‍ത്താന്‍ ശ്രമിക്കുന്നത്. കേരളീയ ജനത ബിജെപിയുമായുള്ള സിപിഎമ്മിന്റെ ഈ രഹസ്യ ധാരണ തിരിച്ചറിയണം. ഇത് അപകടകരമായ രാഷ്‌ട്രീയ സൂചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടുന്നു