കൊച്ചി: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്തമാസം രണ്ടിലേക്കാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ മാസം 28നാണ് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് ചെയ്‌തത്.
നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എൻഫോഴ്‌സ്‌മെന്റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നല്‍കിയ മൊഴിയുടെ മാത്രം അടിസ്‌ഥാനത്തിലാണ് അറസ്‌റ്റെന്നുമാണ് ശിവശങ്കര്‍ കോടതിയില്‍ വാദിച്ചത്. തനിക്കെതിരായ എൻഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങള്‍ കളവാണെന്നും ആരോപണങ്ങള്‍ സ്‌ഥാപിക്കുന്നതിനുള്ള തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഇല്ലെന്നും ശിവശങ്കര്‍ ജാമ്യ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
മാത്രവുമല്ല നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥനെ വിളിച്ചതിന് തെളിവുണ്ടെന്ന് കോടതിയെ അറിയിച്ച ഇഡിയുടെ കൈവശം ആ ഉദ്യോഗസ്‌ഥന്‍ ആരാണെന്നോ മറ്റ് വിവരങ്ങളോ ഇല്ലെന്ന വസ്‌തുത കോടതി ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു എന്നും ശിവശങ്കര്‍ ജാമ്യഹരജിയില്‍ പറയുന്നു.
എന്നാല്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതു കൂടിയാണെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ പക്ഷം. ഡിസംബര്‍ രണ്ടിന് ഹരജി പരിഗണിക്കുമ്പോള്‍ സുപ്രിംകോടതി അഭിഭാഷകന്‍ ശിവശങ്കറിനായി ഹാജരാകും.
Read Also: നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു