തിരുവനന്തപുരം : എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം നിഷേധിച്ചതിന് പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജാമ്യാപേക്ഷയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് എൻഫോഴ്‌സ്‌മെൻറ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷന്‍സ് കോടതി വിധി വന്നത്. ഇതിന് പിന്നാലെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് ശിവശങ്കര്‍.
കേസില്‍ തനിക്കെതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ എല്ലാം വ്യാജമാണെന്നും, തനിക്കെതിരെയുള്ള ഒരു തെളിവും ഇഡിയുടെ പക്കല്‍ ഇല്ലെന്നുമാണ് ശിവശങ്കര്‍ ഹരജില്‍ വ്യക്‌തമാക്കുന്നത്. അതിനാല്‍ തനിക്ക് കേസില്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ ഹരജില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. കേസ് ഇപ്പോള്‍ അതിന്റെ പ്രാഥമിക ഘട്ടത്തില്‍ ആണെന്നും, അതിനാല്‍ തന്നെ കേസിനെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിവശങ്കറിന്റെ ജാമ്യം തള്ളിയത്. നിലവില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്‌തമാക്കി.
Read also : ബിജെപി നേതൃയോഗം; ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല