തിരുവനന്തപുരം : ഡോളർ കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സമർപ്പിച്ച ജാമ്യഹരജിയിൽ ബുധനാഴ്‌ച വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇതിനൊപ്പം തന്നെ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ റബിൻസണിന്റെ റിമാൻഡ് കാലാവധി ഫെബ്രുവരി 9ആം തീയതി വരെ നീട്ടിയും കോടതി ഉത്തരവിട്ടു.
ഇതൊനൊടകം തന്നെ, കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത സ്വർണ്ണക്കടത്ത് കേസിലും, എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിലും ജാമ്യം ലഭിച്ച ശിവശങ്കറിന് ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം നേടാനായാൽ പുറത്തിറങ്ങാൻ സാധിക്കും. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട തനിക്കെതിരെ യാതൊരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും, കസ്‌റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെ ഇപ്പോഴും ഉന്നയിക്കുന്നതെന്നും ശിവശങ്കർ കോടതിയിൽ വ്യക്‌തമാക്കി.
അതേസമയം തന്നെ കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഘത്തിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും, ശിവശങ്കറിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി. നിലവിൽ ഡോളർ കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവശങ്കർ. വിദേശത്തേക്ക് ഒന്നരകോടി രൂപയുടെ ഡോളർ കടത്തിയതിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ് ആരോപിക്കുന്നത്. ഈ കേസിൽ കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ആഴ്‌ചയാണ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Read also : സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു