ന്യൂഡെൽഹി: സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹരജിക്കെതിരെ തടസ ഹരജിയുമായി എം ശിവശങ്കർ. സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്‌തു. ഉത്തരവ് പുറപ്പെടുവിക്കും മുൻപ് തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് ശിവശങ്കർ ഹരജിയില്‍ പറയുന്നു.
സ്വർണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആറിനാണ് 59 പേജുള്ള ഹരജി ഇഡി ഫയല്‍ ചെയ്‌തത്. 19ന് ഹരജി രജിസ്‌റ്റർ ചെയ്‌തു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്‌ഫർ ഹരജി നൽകിയത്.
സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഇഡി പുതിയ നീക്കവുമായി രംഗത്തെത്തിയത്. നടപടികൾ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്‌റ്റന്റ് ഡയറക്‌ടർ സുപ്രീം കോടതിയെ സമീപിച്ചത്. “അന്വേഷണത്തിന്റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിക്കാൻ സംസ്‌ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്‌ന സുരേഷിന്റെ മൊഴി മാറ്റിക്കാൻ സമ്മർദ്ദമുണ്ട്.
വിസ്‌താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്‌ഥർക്കുമെതിരെ സംസ്‌ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്‌ഥർക്കെതിരെ കേസ് എടുത്തു”. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്‌ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Most Read: ലക്ഷദ്വീപിലെ സ്‌കൂളുകളിൽ മാംസാഹാരം തുടരും; ഉത്തരവായി