കൊച്ചി: സ്വർണക്കടത്തു കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ തനിക്കെതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം വ്യാജമാണെന്നും, തനിക്കെതിരെയുള്ള ഒരു തെളിവും ഇഡിയുടെ പക്കൽ ഇല്ലെന്നുമാണ് ശിവശങ്കർ ഹരജിൽ വ്യക്‌തമാക്കുന്നത്. അതിനാൽ തനിക്ക് കേസിൽ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കർ ഹരജിൽ പറയുന്നുണ്ട്. ശിവശങ്കറിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകുമെന്നാണ് സൂചന.
കഴിഞ്ഞ ബുധനാഴ്‌ചയാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. കേസ് ഇപ്പോൾ അതിന്റെ പ്രാഥമിക ഘട്ടത്തിൽ ആണെന്നും, അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
Also Read: സ്വപ്‌നയുടെ ശബ്‌ദരേഖ ചോർച്ച; ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും