ന്യൂഡെൽഹി: വ്യാപകമായ ബന്ധുനിയമനത്തിന് വഴിയൊരുക്കുന്നതാണ് ചാന്‍സലറുടെ അധികാരം കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണ്? സെലക്ഷന്‍ കമ്മറ്റിയില്‍ മാറ്റം വരുത്തുന്നത്, എല്ലാ ബന്ധുക്കളേയും സര്‍വകലാശാലകളില്‍ നിയമിക്കാനാണ്. അതാണ് സര്‍ക്കാരിന്റെ ഉദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ബില്ല് തന്റെ പരിഗണനക്ക് വരുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഡെൽഹിയിൽ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കണ്ണൂരില്‍നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തന്നെ കൈയേറ്റം ചെയ്‌ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനും സംഘത്തിനുമെതിരേ കേരളത്തില്‍ യാതൊരു നടപടിയും എടുക്കില്ല. എന്തുകൊണ്ട് പെരുമാറുന്നില്ല ? എന്തെന്നാല്‍ ഭരണകൂടം വ്യത്യസ്‌തമാണ്. അവര്‍ ശക്‌തമായ നടപടി സ്വീകരിക്കും എന്ന് അദ്ദേഹത്തിന് അറിയാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാഷ്‌ട്രപതിയേയോ, ഗവര്‍ണര്‍മാരേയോ ശല്യപ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കാനും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്‌ഥയുണ്ട്. എന്നാല്‍, ആര്‍ക്ക് എതിരേയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇര്‍ഫാന്‍ ഹബീബും കണ്ണൂര്‍ വൈസ് ചാന്‍സലറും വേദിയില്‍ മറ്റൊരു സ്‌ത്രീയും ഉണ്ടായിരുന്നു. ആ സ്‌ത്രീ എത്ര മോശമായ ഭാഷയാണ് ഉപയോഗിച്ചത്. പക്ഷേ അവര്‍ക്ക് ഉറപ്പാണ് ആരും നടപടി സ്വീകരിക്കില്ലെന്ന്.
ചരിത്ര കോണ്‍ഗ്രസില്‍ എന്താണ് കണ്ടതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രന് രണ്ട് പ്രാവശ്യം കത്തയച്ചിരുന്നു. പക്ഷേ, താന്‍ സുരക്ഷാ വിദഗ്ദ്ധനല്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. അതിനുള്ള പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചു. രണ്ടാം തവണ നിയമന പ്രക്രിയിലൂടെ കടന്നുപോകാതെ തന്നെ അദ്ദേഹം വിസിയായി നിയമിതനായി. അത് പ്രതിഫലം തന്നെയാണ്. സംസ്‌ഥാനത്ത് ഭരണഘടനാ സംവിധാനങ്ങള്‍ തകര്‍ന്നാല്‍ എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Most Read: അമിത്‌ഷായുടെ ചെരുപ്പെടുത്ത് ബിജെപി അദ്ധ്യക്ഷൻ: രാജാടിമത്വം തിരിച്ചുവരുന്നെന്ന് സോഷ്യൽമീഡിയ