ഹൈദരാബാദ്: സെക്കന്ദരാബാദിലെ ഉജ്‌ജയിനി മഹാകാളി ക്ഷേത്രം സന്ദർശിച്ച് തിരിച്ചിറങ്ങുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ചെരിപ്പെടുത്ത്, കുനിഞ്ഞു നിന്ന് കാലിനരികിലേക്ക് തെലങ്കാന സംസ്‌ഥാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ വെച്ചു കൊടുക്കുന്നതാണ് വീഡിയോ. ഇദ്ദേഹം തെലങ്കാന സംസ്‌ഥാന ബിജെപി അധ്യക്ഷൻ മാത്രമല്ല, പാർലമെന്റ് അംഗം കൂടിയാണ്.
ഇതേ തുടർന്ന് സഞ്ജയ് കുമാറിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. രാജാടിമത്വം തിരിച്ചുവരുന്നു, സംസ്‌ഥാനത്തെ ജനതയുടെ ആത്‌മാഭിമാനം ചവിട്ടിതാഴ്ത്തി എന്നിങ്ങനെയുള്ള രൂക്ഷ വിമർശനങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും ഒഴുകുന്ന പ്രതികരണങ്ങൾ. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ ബിജെപി നേതൃത്വം തയാറായില്ല.
തെലങ്കാന രാഷ്ട്ര സമതി (ടിആർഎസ്) നേതാവ് കെടി രാമറാവു വീഡിയോ ട്വീറ്റ് ചെയ്യുകയും സഞ്ജയ് റാവുവിനെ അടിമയെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. ഡെൽഹി ഷൂസ് ചുമക്കുന്ന ഗുജറാത്തി അടിമകളെ തെലങ്കാനയിലെ ജനങ്ങൾ വീക്ഷിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തെലങ്കാന ജനതയുടെ അഭിമാനത്തെ അപകീർത്തിപ്പെടുത്തുന്ന ഏത് ശ്രമവും തിരിച്ചടിക്കുമെന്നും രാമറാവു ട്വീറ്റ് ചെയ്‌തു.
തെലങ്കാനയുടെ ആത്‌മാഭിമാനത്തെ അവഹേളിക്കുന്നവരെ തള്ളിക്കളയാനും സംസ്‌ഥാന ആത്‌മാഭിമാനം സംരക്ഷിക്കാനും കെടി രാമറാവു ജനങ്ങളോട് ആവശ്യപ്പെട്ടു. നൽഗൊണ്ട ജില്ലയിലെ മുനുഗോഡ് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായാണ് അമിത് ഷാ തെലങ്കാന സന്ദർശിച്ചത്. ‘തെലങ്കാന പ്രൈഡ്’ എന്ന ഹാഷ്‌ടാഗിലൂടെയാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
Most Read: സംഗീത പരിപാടിക്കിടെ അപകടം; കേസെടുത്ത് പോലീസ്