തിരുവനന്തപുരം: ദേശീയ പാതാ റോഡുകളും സംസ്‌ഥാന പാതകളും നന്നാക്കാത്ത ഉദ്യോഗസ്‌ഥ നിലപാടിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. റോഡുകളിലെ കുഴിയടക്കണമെങ്കിൽ ‘കെ റോഡ്’ എന്ന് പേരിടണോയെന്ന് വരെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചിരുന്നു.
ഇപ്പോഴിതാ സംസ്‌ഥാന റോഡുകളുടെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് ഇടപെടുമെന്ന് പറഞ്ഞിരിക്കുന്നു. ദേശീയ പാതയില്‍ കുഴികള്‍ രൂപപ്പെട്ടത് കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഇദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല പ്രശ്‌നത്തില്‍ വിസിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും പഠിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ നിലവിലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിലുള്ള ഉരസൽ ഇനിയും മൂർധന്യത്തിലേക്ക് പോകുമെന്നാണ് ഗവർണറുടെ പ്രഖ്യാപനം സൂചിപ്പിക്കുന്നത്. ലോകായുക്‌ത ഭേദഗതിയടക്കം സംസ്‌ഥാന സർക്കാർ സമർപ്പിച്ച 11 ഓർഡിനൻസുകൾ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാസാക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇവ അസാധുവായിരുന്നു. ഇതോടെ ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തിയിരുന്നു.
അത് കൂടുതൽ രൂക്ഷമാകും എന്ന സൂചനയാണ് സംസ്‌ഥാന റോഡുകളുടെ ശോചനീയാവസ്‌ഥ പരിഹരിക്കാൻ താൻ ഇടപെടും എന്ന പ്രഖ്യാപനം. നിർമാണം നടത്തി ആറുമാസത്തിനകം റോഡ് പൊട്ടിപൊളിഞ്ഞാൽ വിജിലൻസ് കേസെടുക്കുകയാണ് വേണ്ടതെന്നും നല്ല റോഡ് ജനങ്ങളുടെ അവകാശമാണെന്നും ആറ് മാസത്തിനകം റോഡുകള്‍ തകര്‍ന്നാൽ വിജിലന്‍സ് അന്വേഷിക്കണമെന്നും ഒരു വര്‍ഷത്തിനുളളിൽ വകുപ്പുതല ആഭ്യന്തര അന്വോഷണം പൂര്‍ത്തിയാക്കണമെന്നും കഴിഞ്ഞ മാസം ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.
Healthy Read: ഹൃദ്രോഗ സാധ്യത കുറക്കാൻ മൽസ്യവും