ന്യൂഡെൽഹി: ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്ന് ഓർമിപ്പിച്ചു സുപ്രീം കോടതി. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ നിർദ്ദേശം അനുസരിച്ചു ഗവർണർമാർ പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ബില്ലുകൾ അനിശ്‌ചിത കാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർമാർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ ഹരജിയിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.
ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യാഘാതം എന്താണെന്ന് അറിയാമോയെന്നും കോടതി ചോദിച്ചു. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്റ് ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ആരാഞ്ഞു. ഗവർണർമാർ തിരഞ്ഞെടുക്കുന്ന സർക്കാരുകളുടെ ഉപദേശം അനുസരിച്ചു പ്രവർത്തിക്കണം. നിയമസഭ പാസാക്കിയ ബില്ലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് സ്‌ഥാപിതമായ നിഷ്‌ഠകളും സമ്പ്രദായങ്ങളും ഉണ്ട്. അവ എല്ലാവരും പിന്തുടരേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു. അതേസമയം, ചട്ടപ്രകാരമല്ല പഞ്ചാബ് സർക്കാർ നിയമസഭ വിളിച്ചു ചേർത്തതെന്ന് ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവർണർമാർക്ക് എങ്ങനെ വിധി പറയാൻ കഴിയുമെന്ന് സുപ്രീം കോടതി മറുചോദ്യം ചോദിച്ചു.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്