തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങുമായി സംസ്‌ഥാന സർക്കാർ. 5600 കോടിയുടെ പ്രത്യേക പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പടെ ഉള്ളവർക്കായാണ് പാക്കേജ്. ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാലാണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്‌പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകക്ക് നൽകിയ മുറികളുടെ വാടക ജൂലായ് മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്‌ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കി.
സംസ്‌ഥാന ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നെടുത്ത വായ്‌പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെഎഫ്‌സി) നിന്നും വായ്‌പ എടുത്തവർക്ക് അടുത്ത ജൂലായ് വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഉയര്‍ന്ന പലിശ ഉണ്ടായിരുന്ന മേഖലയില്‍ പലിശ 9.5 ശതമാനത്തില്‍ നിന്ന് 8 ശതമാനമാക്കി കെഎഫ്‌സി കുറച്ചിട്ടുണ്ട്. ഉയര്‍ന്ന പലിശ 12 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി കുറഞ്ഞു.
എല്ലാ കെഎസ്എഫ്ഇ വായ്‌പകളുടെയും പിഴപ്പലിശ സെപ്റ്റംബർ വരെ ഒഴിവാക്കി. ഒരു കോടി രൂപ വരെ വായ്‌പ അനുവദിക്കുന്ന സ്‌റ്റാര്‍ട്ടപ്പ് കേരള വായ്‌പ പദ്ധതി ഉടന്‍ പ്രഖ്യാപിക്കും. അഞ്ച് ശതമാനം പലിശ നിരക്കിലായിരിക്കും വായ്‌പ നൽകുക. ഒരു വര്‍ഷം 500 പേര്‍ക്ക് വായ്‌പ നല്‍കും. 5 വര്‍ഷത്തില്‍ 2500 പേര്‍ക്ക് വായ്‌പ നല്‍കും.
ഓഗസ്‌റ്റിൽ ഓണത്തിന് 1700 കോടി പെന്‍ഷന്‍ ഇനത്തില്‍ നല്‍കും. 526 കോടി രൂപയുടെ ഓണക്കിറ്റുമുണ്ട്. വൈദ്യുതി ഫിക്‌സഡ് ചാര്‍ജിലും ഇളവ് വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
Most Read: വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു