ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ളീൻചിറ്റ് നൽകിയ അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്‌ത് സാകിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന സാകിയ ജാഫ്രിയുടെ ആവശ്യത്തെ തുടർന്നാണ് ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ കലാപത്തിൽ സാകിയ ജാഫ്രിയുടെ ഭർത്താവും മുൻ എംപിയുമായ എഹ്സാൻ ജാഫ്രി അടക്കം അറുപത്തിയെട്ട് പേരാണ് കൊല്ലപ്പെട്ടത്. 2019 ഡിസംബറിലാണ് ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും മന്ത്രിസഭക്കും ക്ളീൻ ചിറ്റ് നൽകി ജസ്‌റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട് സമർപ്പിച്ചത്.
ഗുജറാത്ത് കലാപത്തിൽ കാര്യക്ഷമമായ ഇടപെടൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയില്ലെന്നും മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ മാത്രമായിരുന്നു പോലീസ് നടപടി ഉണ്ടായതെന്നും ആരോപണം ഉണ്ടായിരുന്നു. കലാപം നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും വിമർശനം വന്നു.
ഇതിന്റെ അടിസ്‌ഥാനത്തിൽ ജസ്‌റ്റിസ് കെടി നാനാവതി കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് അന്ന് ഗുജറാത്ത് നിയമസഭയിൽ നൽകിയത്. 2008ൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ളീൻ ചിറ്റ് നൽകിയിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിലും നരേന്ദ്രമോദിയെ കുറ്റ വിമുക്‌തനാക്കിയിരുന്നു. 2002ലെ ഗുജറാത്ത് വർഗീയ കലാപവുമായി ബന്ധപ്പെട്ട് അവശേഷിച്ച മൂന്ന് കേസുകളിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയത്. 22 കോടി രൂപയായിരുന്നു പരാതിക്കാർ ആവശ്യപ്പെട്ട നഷ്‌ടപരിഹാരം.
Read Also: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പ്; മുർഷിദാബാദിൽ നിന്നും 14 ബോംബുകൾ കണ്ടെത്തി