വാരണാസി: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ രണ്ടാം ദിവസവും തുടരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായിരുന്നതെന്ന് പറയപ്പെടുന്ന ഭാഗങ്ങളിലായിരിക്കും ഇന്ന് സര്‍വേ നടത്തുക. പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിട്ടുണ്ട്. ഇന്നലെ നടന്ന സര്‍വേയില്‍ പള്ളിയിലെ മൂന്ന് ലോക്കുകള്‍ തുറന്നിരുന്നു. സര്‍വേ ഇന്ന് അവസാനിക്കും എന്നാണ് നിഗമനം. ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്‌ച സര്‍വേ നിര്‍ത്തിവെച്ചിരുന്നു.
1945 ആഗസ്‌റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും വീഡിയോഗ്രഫി സർവേക്ക് നിയോഗിച്ച അഭിഭാഷക കമ്മീഷനെ മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അഭിഭാഷക കമ്മീഷനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പള്ളി കമ്മിറ്റി നൽകിയ അപേക്ഷ സിവിൽ ജഡ്ജി രവികുമാർ ദിവാകർ നിരസിച്ചു മേയ് 17നകം സർവേ പൂർത്തിയാക്കി റിപ്പോർട് സമർപിക്കാൻ അഭിഭാഷക കമീഷനോട് നിർദേശിക്കുകയും ചെയ്‌തു.
ഗ്യാന്‍വാപി പള്ളി തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് യുപിയിലെ മുന്‍ ബിജെപി മുന്‍ എംഎല്‍എ സംഗീത് സോം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ബാബറി മസ്‍ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്നും രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മുസ്‌ലിങ്ങൾ മനസിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്‌ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും. ശ്രീരാമന് കാലങ്ങളോളം മറച്ചുകെട്ടിയ ഷീറ്റിനുള്ളില്‍ കഴിയേണ്ടിവന്നു. എന്നാല്‍ രാമനായി ഇപ്പോള്‍ ഒരു വലിയ ക്ഷേത്രം തന്നെ നിര്‍മിക്കുകയാണ്. ബാബറി മസ്‌ജിദിന്റെ ഒരു ഇഷ്‌ടിക പോലും ഇപ്പോള്‍ കണ്ടെത്താനാകുന്നില്ല. അതു തന്നെയാകും നാളെ ഗ്യാന്‍വാപിക്കും സംഭവിക്കുക; 2013ലെ മുസാഫര്‍പൂര്‍ കലാപത്തിലെ പ്രതിയായ സോം പറഞ്ഞു.
പള്ളിയിരുന്ന സ്‌ഥലത്ത് ക്ഷേത്രമായിരുന്നു എന്ന ബോധ്യമുള്ളതിനാല്‍ മുസ്‌ലിം വിഭാഗക്കാര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. ഗ്യാൻവാപി പള്ളിയുടെ മതിലിനരികെ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നും അവിടെ പ്രാർഥന നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് ഡെൽഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്‌മി ദേവി, സീത സാഹു എന്നിവർ വാരണാസി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് 2021 ഏപ്രിൽ 18ന് ജഡ്ജി ദിവാകർ വിഡിയോഗ്രഫി സർവേക്ക് ഉത്തരവിട്ടത്.
Read also: സമസ്‌തക്കെതിരെ വീണ്ടും ഗവർണർ; നിലപാട് അംഗീകരിക്കാനാവില്ല