കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ആറു പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊച്ചി എൻഐഎ കോടതിയാണ് കേസിൽ രണ്ടാംഘട്ട വിധി പ്രസ്‌താവിച്ചത്. പ്രതികളായ സജൽ, നാസർ, നജീബ്, നൗഷാദ്, മൊയ്‌തീൻ കുഞ്ഞ്, സുബൈർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അതേസമയം, അഞ്ചു പ്രതികളെ വെറുതെവിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെയാണ് വെറുതെവിട്ടത്.
കുറ്റക്കാർക്കുള്ള ശിക്ഷ വ്യാഴാഴ്‌ച വൈകിട്ട് മൂന്നിന് പ്രസ്‌താവിക്കുമെന്ന് കോടതി അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികളുടെ 2010ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് ഒരുപറ്റം ചെറുപ്പക്കാര്‍ പ്രൊഫ. ടിജെ ജോസഫിന്റെ കൈ വെട്ടിയെടുത്തത്. 2010 ജൂലൈ നാലിനായിരുന്നു സംഭവം. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൃത്യമാണിതെന്നാണ് എൻഐഎ കണ്ടെത്തിയത്.
കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞെന്നും വ്യക്‌തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വെക്കൽ, ഒളിവിൽ പോകൽ, ആയുധം കൊണ്ട് അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിഞ്ഞതായും ചൂണ്ടിക്കാട്ടി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് സജൽ. സംഭവത്തിന്റെ മുഖ്യആസൂത്രകനാണ് നാസർ. ആദ്യഘട്ടത്തിൽ 37 പ്രതികളെ പ്രസ്‌തരിച്ചു കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.
ആദ്യഘട്ട കുറ്റപത്രത്തിന് ശേഷം അറസ്‌റ്റിലായവരുടെ വിചാരണയാണ് ഇപ്പോൾ പൂർത്തിയായത്. ഒന്നാം പ്രതി സവാദ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. വിദേശത്ത് ഒളിവിലാണെന്ന് എൻഐഎ കണ്ടെത്തിയെങ്കിലും ഇയാളെ അറസ്‌റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, പ്രതികളെ ശിക്ഷിക്കുന്നതിൽ ഉത്കണഠയില്ലെന്നും പ്രത്യേകിച്ച് ഇഷ്‌ടമോ ഇഷ്‌ടക്കേടോ ഇല്ലെന്നും പ്രതികൾ എന്നെപ്പോലെ തന്നെ ഇരയാക്കപ്പെട്ടവരാണെന്നും പ്രൊഫ. ടിജെ ജോസഫ് കോടതി വിധിക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രാകൃതമായ നിയമത്തിന്റെ പേരിലാണ് അവരെന്നെ ഉപദ്രവിച്ചത്. ഇതുപോലുള്ള പ്രാകൃത രീതികളിൽ നിന്നും എല്ലാവർക്കും മോചനം ലഭിക്കണം. പ്രതിയെ ശിക്ഷിച്ചത് കൊണ്ട് മാത്രം ഇരയ്‌ക്ക് നീതി ലഭിക്കുന്നുവെന്നത് മിഥ്യാധാരണയാണ്. രാജ്യത്തിന്റെ നിയമം നടപ്പിലാക്കുന്നുവെന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. മുഖ്യപ്രതിയെ പിടികൂടാനാകാത്തത് നിയമവ്യവസ്‌ഥയിലുള്ള പ്രശ്‌നമാണ്. എന്നെ ഉപദ്രവിച്ചവരൊന്നും എന്നെ അറിയുന്നവരല്ലെന്നും പ്രൊഫ. ടിജെ ജോസഫ് പ്രതികരിച്ചു.
Most Read: ഏക സിവിൽ കോഡ്; കോൺഗ്രസിനെ ക്ഷണിക്കാത്തത് നിലപാട് ഇല്ലാത്തതിനാൽ- എംവി ഗോവിന്ദൻ