കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് നടക്കുന്ന ദേശീയ സെമിനാറിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് കൃത്യമായ നിലപാടില്ലാത്തതിന്റെ പേരിലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല. വിഷയത്തിൽ കോൺഗ്രസ് കൃത്യമായ മറുപടി പറയട്ടയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
വിവിധ സംസ്‌ഥാനങ്ങളിൽ കോൺഗ്രസിന് ഇപ്പോഴും വ്യത്യസ്‌ത അഭിപ്രായങ്ങളാണ്. കോൺഗ്രസ് ജനസദസ് നടത്തുന്നത് കേരളത്തിലാണ്. ഏക സിവിൽ കോഡിനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കം നടത്താൻ അവരുടെ അഖിലേന്ത്യാ നേതൃത്വം തയ്യാറായിട്ടുണ്ടോയെന്നും എംവി ഗോവിന്ദൻ ചോദിച്ചു. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവർക്കെല്ലാം പങ്കെടുക്കാം. സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി.
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ബോധപൂർവമായ ഇടപെടലിനാണ് ഏക സിവിൽ കോഡിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാതെ രാജ്യത്തിന് നിലനിൽക്കാനാകില്ല. മണിപ്പൂർ ഇതിന്റെ ഉദാഹരണമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വ്യക്‌തിനിയമങ്ങളിലൊക്കെ മാറ്റം വേണം. പക്ഷേ അതിന് മുൻപ് പലതും നടക്കണം. വിവേകാനന്ദൻ പറഞ്ഞത് വിവിധ ജാതി, മതം, വംശം ഉള്ള വൈവിധ്യ കലവറയാണ് ഇന്ത്യയെന്നാണ്. സിപിഐഎം ഇനിയും ശക്‌തമായി ഈ അജണ്ടയിൽ പോകും. ജമാഅത്ത് ഇസ്‌ലാമിയും കോൺഗ്രസും ചേർന്ന് കുറച്ചു കാലമായി ഐക്യ പ്രസ്‌ഥാനം നടത്തുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
Most Read: ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി; അന്വേഷണത്തിന് ഉത്തരവ്