കൊച്ചി: എറണാകുളം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് സേവനം കൃത്യസമയത്ത് ലഭിക്കാത്തത് മൂലം ചികിൽസ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. ഇന്നലെയാണ് സംഭവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നത്.
പനി ബാധിച്ചു ചികിൽസയിൽ ഉണ്ടായിരുന്ന അസ്‌മയെ എറണാകുളം ജനറൽ ആശുപത്രിയിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വൈകിയതിനാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. ഇതേത്തുടർന്ന് ആംബുലൻസ് ഡ്രൈവറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് പനി ബാധിച്ചു അസ്‌മ എന്ന വയോധികയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, നില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, 900 രൂപ നൽകിയാലേ രോഗിയുമായി പോകൂവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. തുടർന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്നും പണം കൊണ്ടുവന്നത്.
പണം കിട്ടിയതോടെ ആംബുലൻസിൽ രോഗിയെ എറണാകുളം ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെയെത്തി മിനിറ്റുകൾക്കുള്ളിൽ അസ്‌മ മരിക്കുകയായിരുന്നു. അതിനിടെ, സംഭവത്തിൽ വിശദീകരണവുമായി ആംബുലൻസ് ഡ്രൈവർ ആന്റണി രംഗത്തെത്തി. പണം മുൻകൂറായി നൽകിയാലേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്നാണ് ആന്റണി പറയുന്നത്. മരിച്ച അസ്‌മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
Most Read: കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്‌ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി