ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. ജസ്‌റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്. സ്‌റ്റേ അനുവദിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത തുടരും.
മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് മാസത്തിൽ ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ച കോടതി, വേനലവധിക്ക് ശേഷം വിധി പറയാമെന്ന് വ്യക്‌തമാക്കുകയായിരുന്നു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്ന് ഉള്ളത് എന്തുകൊണ്ടാണെന്ന് രാഹുൽ പരിഹസിച്ചിരുന്നു. ഇതിനെതിരെ ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് കേസ് നൽകിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹരജിയിൽ സൂറത്തിലെ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം ശിക്ഷ വിധിച്ചതോടെയാണ് രാഹുൽ എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനായത്.
Most Read: 16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്‌താക്കൾ; ഞെട്ടിച്ച് ത്രെഡ്‌സ് ആപ്