തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്‌ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉൽഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 5 മണിക്ക് കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
ഭിന്നശേഷി സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 2000ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച എംആര്‍എസ്‌ടിസി സെന്ററാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ 2 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ച് നവീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്.
ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായാണ് ആധുനിക ഭിന്നശേഷി സഹായ ഉപകരണ കേന്ദ്രം സജ്ജമാക്കുന്നതെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണത്തിനായി ഒട്ടേറെ ആധുനിക യന്ത്ര സാമഗ്രികള്‍ സ്‌ഥാപിച്ചിട്ടുണ്ട്.
കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഏറ്റവും ആധുനികമായ സഹായ ഉപകരണങ്ങള്‍ അവരുടെ ആവശ്യകത അനുസരിച്ച് എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരി മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് ഭിന്നശേഷി സഹായ ഉപകരണ കേന്ദ്രം നവീകരിച്ച് സജ്ജമാക്കുന്നത്.
ഗുണനിലവാരമുള്ള വീല്‍ചെയറുകള്‍, സെറിബള്‍ പാഴ്‌സി വില്‍ചെയറുകള്‍, കമോഡ് വീല്‍ചെയറുകള്‍, വാക്കര്‍, വാക്കിംഗ് സ്‌റ്റിക്ക്, ട്രൈപ്പോഡ്, തുടങ്ങിയ ഓര്‍ത്തോട്ടിക്ക് ഉപകരണങ്ങളാണ് ഇവിടെ നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
നവീകരിച്ച ഈ ഭിന്നശേഷി സഹായ ഉപകരണ നിര്‍മ്മാണ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് വളരെ കുറഞ്ഞ നിരക്കിലും സഹായ ഉപകരണങ്ങള്‍ ലഭ്യമാകുന്നതാണ്.
ഇതിന് പുറമേ മലബാര്‍ മേഖലയിലെ ഭിന്നശേഷിക്കാര്‍ക്കായി കൊളപ്പയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരു നിര്‍മ്മാണ യൂണിറ്റ് കൂടി ആരംഭിക്കുമെന്നും കൂടി മന്ത്രി അറിയിച്ചു.
Read Also: ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയെ മാര്‍ച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും