ന്യൂഡെൽഹി: “ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,”- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. “ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം, ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്‌തു, സംഘടന രൂപീകരിച്ചു, ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പോരാടി. പക്ഷേ, കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല,”- പ്രിയങ്ക ഒരു ട്വീറ്റിൽ പറഞ്ഞു.
യുപിയുടെയും പൊതുജനങ്ങളുടെയും ഉന്നമനത്തിനായുള്ള പോസിറ്റീവ് അജണ്ടയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും പൂർണ ഉത്തരവാദിത്തത്തോടെ പ്രതിപക്ഷത്തിന്റെ കടമ നിറവേറ്റുന്നത് തുടരുമെന്നും പ്രിയങ്ക രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു.
കനത്ത പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന യുപി അടക്കമുള്ള സംസ്‌ഥാനങ്ങളിൽ കോൺഗ്രസ് നേരിട്ടത്. യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി, “ലഡ്‌കി ഹൂൺ ലഡ് ശക്‌തി ഹൂൺ (ഞാൻ ഒരു പെൺകുട്ടിയാണ്, പോരാടാൻ കഴിയും)” എന്ന തലക്കെട്ടിൽ സ്‌ത്രീകളെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്.
എന്നാൽ പ്രതീക്ഷിച്ച ഫലം കോൺഗ്രസിന് ഉണ്ടാക്കാൻ സാധിച്ചില്ല. പരാജയത്തെ അംഗീകരിച്ച കോൺഗ്രസ് നേതൃത്വം, പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്‌ചകൾ തുറന്ന് സമ്മതിക്കുകയും ചെയ്‌തു. തിരഞ്ഞെടുപ്പ് ഫലം ഒരു പാഠം ആണെന്നും ജനവിധി അംഗീകരിക്കുന്നു എന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
Most Read: എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി