തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഇന്ന് അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂർ കോടതി മജിസ്‌ട്രേറ്റാണ് പിസിജോര്‍ജിന് ജാമ്യം അനുവദിച്ചത്.
അവധി ദിനമായതിനാല്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് മുന്‍ എംഎല്‍എയെ ഹാജരാക്കിയത്. എആര്‍ ക്യാമ്പില്‍ വെച്ചായിരുന്നു വൈദ്യ പരിശോധന.
സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പിസിജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിൽ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
അതേസമയം 14 ദിവസത്തെ കസ്‌റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. സമുദായങ്ങള്‍ക്കിടയിൽ മതസ്‌പര്‍ധയുണ്ടാക്കാന്‍ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചുവെന്നും ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ശാസ്‌തമംഗലം അജിത് കുമാറാണ് പിസി ജോര്‍ജിനായി ഹാജരായത്.
വെള്ളിയാഴ്‌ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പിസി ജോർജിനെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷം അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. 153 എ, 95 എ വകുപ്പുകള്‍ ചേര്‍ത്താണ് പിസി ജോര്‍ജിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തത്.
Most Read: പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഔറംഗാബാദിൽ ഇന്ന് കൂറ്റൻ റാലി