തിരുവനന്തപുരം : നേരത്തെ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങൾ പ്രതിദിന റിപ്പോർട്ടിൽ ചേർക്കണമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാരിനു കീഴിൽ കോവിഡ് പരിശോധന കൂടുതൽ നടക്കുന്ന കേന്ദ്രങ്ങളിൽ മുഴുവൻ പരിശോധനാഫലങ്ങളും അതതു ദിവസം അപ്‌ലോഡ് ചെയ്യാൻ ആരോഗ്യവകുപ്പ് ജീവനക്കാർക്കു കഴിഞ്ഞിരുന്നില്ല. നെഗറ്റീവ് പരിശോധനാഫലങ്ങളാണ് ഇങ്ങനെ മാറ്റിവച്ചിരുന്നത്. ഈ ഫലങ്ങൾ ഇപ്പോൾ പ്രതിദിന കണക്കുകളിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാർ നിർദേശം നൽകിയിട്ടുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദ്ദം സംസ്‌ഥാനത്തിന് മേൽ തുടരുമ്പോഴാണ് നേരത്തെ ഉള്ള ഫലങ്ങൾ കൂടി ചേർത്ത് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. അതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ 10 ന് മുകളിൽ ഉണ്ടായിരുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞ് 7 ആയിരുന്നു. നേരത്തെ ഉള്ള നെഗറ്റീവ് ഫലങ്ങൾ കൂടി ചേർത്തപ്പോഴാണ് ഇത്തരത്തിൽ മാറ്റം ഉണ്ടായത്. എന്നാൽ പ്രതിദിന രോഗബാധയിൽ കുറവ് ഒന്നും തന്നെ സംസ്‌ഥാനത്ത് രേഖപ്പെടുത്തിയിട്ടില്ല.
സംസ്‌ഥാനത്ത് നിലവിൽ സർക്കാരിന് കീഴിലുള്ള എല്ലാ കോവിഡ് പരിശോധന കേന്ദ്രങ്ങളും പരമാവധി ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കൂടാതെ കോവിഡ് വാക്‌സിനേഷൻ തിരക്കുകൾ കൂടി ഉള്ള സാഹചര്യത്തിൽ കോവിഡ് പരിശോധനകൾ പെട്ടെന്ന് വർധിപ്പിക്കുന്ന കാര്യം പ്രായോഗികമല്ലെന്നും അവർ വ്യക്‌തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ അപ്‌ലോഡ് ചെയ്യാതിരുന്ന കോവിഡ് നെഗറ്റീവ് ഫലങ്ങൾ ഇപ്പോൾ നിർബന്ധമായും പ്രതിദിന കണക്കുകളിൽ ഉൾപ്പെടുത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
Read also : മഹാരാഷ്‌ട്ര സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍; അമിത് ഷാ