തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളെ കുറിച്ച് വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഉപകരണങ്ങളുടെ ഉല്‍ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളുടെ ഭാഗമായ ആളുകള്‍ തന്നെയാണ് ഇത്തരത്തില്‍ വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നിലെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള വീഴ്‌ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ തിരുത്താന്‍ തയ്യാറാണെന്നും പക്ഷേ ഇത്തരത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികില്‍സയില്‍ ആയിരുന്ന ഹാരിസ് മരിച്ചത് ജീവനക്കാരുടെ അനാസ്‌ഥ മൂലമാണെന്ന് നഴ്സിംഗ് ഓഫീസര്‍ വ്യക്‌തമാക്കിയ ശബ്‌ദ സന്ദേശം സംസ്‌ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ ശബ്‌ദ രേഖയില്‍ വ്യക്‌തമാക്കിയ കാര്യങ്ങള്‍ സത്യമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്‌ടർ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്‌ദ സന്ദേശം വ്യാജമല്ലെന്നും നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്‌ത നിലപാട് നീതികേടാണെന്നും ഡോക്‌ടർ വ്യക്‌തമാക്കി.
Read also : ഹാരിസിന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ബന്ധു