കൊച്ചി : കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന സി കെ ഹാരിസ് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ഹാരിസിന്റെ ബന്ധു. ഹാരിസിന്റെ മരണത്തോട് ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല എന്നാണ് ബന്ധുവിന്റെ ആരോപണം. ഒപ്പം തന്നെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കാനുള്ള ശ്രമത്തെയും സൂപ്രണ്ട് തടഞ്ഞതായി ഹാരിസിന്റെ ബന്ധു കൂട്ടിച്ചേര്‍ത്തു.
ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടായില്ല എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഹാരിസിനായി വാങ്ങി നല്‍കിയ ശ്വസന സഹായി തിരിച്ചു നല്‍കാതെ ഒരു മാസത്തിന് ശേഷം 70000 രൂപയുടെ ചെക്കാണ് നല്‍കിയത് എന്നും ബന്ധു പറഞ്ഞു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തില്‍ സത്യം പുറത്തു കൊണ്ട് വരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ഹാരിസിന്റെ ബന്ധു വ്യക്‌തമാക്കി.
വാര്‍ഡിലേക്ക് മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട രോഗി ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് മരിച്ചത് എന്ന് ഹാരിസിന്റെ മരണത്തെ പറ്റി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസറുടെ ശബ്‌ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു. നിരവധി ആളുകളുടെ മരണത്തിന് ജീവനക്കാരുടെ അനാസ്‌ഥ കാരണമായിട്ടുണ്ടെന്ന് നഴ്‌സിംഗ് ഓഫീസര്‍ ആയ ജലജ ദേവി വ്യക്‌തമാക്കിയിരുന്നു. അതിലാണ് ഹാരിസിന്റെ മരണത്തെ പറ്റിയും പരാമര്‍ശിക്കുന്നത്. ഡോക്‌ടർമാര്‍ ഇടപെട്ട് സംഭവം പുറത്തു വിടാഞ്ഞതിനാലാണ് ജീവനക്കാര്‍ രക്ഷപെട്ടതെന്നും ജലജ ദേവി ശബ്‌ദ സന്ദേശത്തില്‍ പറഞ്ഞു. ഹാരിസിന്റെ മരണത്തില്‍ ആദ്യം തന്നെ സംശയം ഉന്നയിച്ച ബന്ധുക്കള്‍ ഇപ്പോള്‍ നഴ്‌സിംഗ് ഓഫീസറുടെ വെളിപ്പെടുത്തല്‍ കൂടി ആയപ്പോള്‍ നിയമപരമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്.
Read also : കോവിഡ് നിയന്ത്രങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്