തിരുവനന്തപുരം: ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ‘മാഗ്‌സസെ’ പുരസ്‌കാരം സ്‌ഥാപിച്ച റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ ആയതിനാൽ അത് സ്വീകരിക്കില്ലെന്ന നിലപാടിൽ മുൻ ആരോഗ്യമന്ത്രിയും എംഎൽയുമായ കെകെ ശൈലജ.
സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് അവാർഡ് നിരസിച്ചതെന്നാണ് വിവരം. ഫൗണ്ടേഷന് കോർപ്പറേറ്റ് ഫണ്ടിംഗ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തൽ. കമ്യൂണിസ്‌റ്റ് വിപ്ളവകാരികളെ കൊന്നുതള്ളിയ റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധനാണെന്ന പാർട്ടി വിലയിരുത്തലും പുരസ്‌കാരം നിരസിക്കാൻ കാരണമായി.
നിപ്പ, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് 64ആമത് മാഗ്‌സസെ പുരസ്‌കാരത്തിന് കെകെ ശൈലജയെ അവാർഡ് ഫൗണ്ടേഷൻ തിരഞ്ഞെടുത്തത്. പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവക്കാണ് മാഗ്‌സസെ പുരസ്‌കാരം സാധാരണ നൽകുന്നത്.
1957 മാർച്ച് 17ന് വിമാനാപകടത്തിൽ അന്തരിച്ച, റിപ്പബ്ളിക് ഓഫ് ഫിലിപ്പൈൻസിന്റെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന റാമോൺ ഡെൽ ഫിറോ മാഗ്‌സസെയുടെ പേരിൽ സ്‌ഥാപിതമായതാണ് മാഗ്‌സസെ പുരസ്‌കാരം. കമ്മ്യൂണിസ്‌റ്റ് വിരുദ്ധ ‘നാസിയോനലിസ്‌റ്റ് പാർട്ടി’ യെ പ്രതിനിധീകരിക്കുന്ന വ്യക്‌തിയായിരുന്നു റാമോൺ ഡെൽ ഫിറോ മാഗ്‌സസെ. ഫിലിപ്പീൻസ് സർക്കാർ 1957 ഏപ്രിൽ മാസം മുതലാണ് മാഗ്‌സസെ സമ്മാനം നൽകാൻ ആരംഭിച്ചത്.
ആചാര്യ വിനോബാ ഭാവേ, ജയപ്രകാശ് നാരായൺ, മദർ തെരേസ, ബാബാ ആംതെ, അരുൺ ഷൂറി, ടിഎൻ ശേഷൻ, കിരൺ ബേദി, മഹാശ്വേതാ ദേവി, വർഗീസ് കുര്യൻ, കുഴന്തൈ ഫ്രാൻസിസ്, ഡോ. വി ശാന്ത, അരവിന്ദ് കെജ്രിവാൾ, ടിഎം കൃഷണ, ഇള ഭട്ട് തുടങ്ങിയ പ്രമുഖർ ഇന്ത്യയിൽ നിന്ന് ഈ പുരസ്‌കാരത്തിന് മുൻപ് അർഹരായവരാണ്.
Most Read: വാണിജ്യ പാചകവാതക വില ഒറ്റയടിക്ക് 94 രൂപ കുറച്ചു; ഗാര്‍ഹിക വിലയില്‍ മാറ്റമില്ല