തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ എത്തിയാണ് ആരോഗ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത്. മന്ത്രി ഡോക്‌ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിൽസ ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്‌ടർ മഞ്‌ജു തമ്പി ആരോഗ്യമന്ത്രിയെ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും, ആരോഗ്യനിലയിൽ ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്‌ടർ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് നേരിട്ടെത്തി ഉമ്മൻചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്‌ടർമാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നാലെ, ചികിൽസ നിഷേധിക്കുന്നുവെന്ന് കാണിച്ച് ഉമ്മൻചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. അതേസമയം, ഉമ്മൻചാണ്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് തുടർ ചികിൽസക്ക് കൊണ്ടുപോകാനാണ് നീക്കം.
Most Read: ഇന്ധന സെസ്; പ്രതിപക്ഷ സത്യഗ്രഹം രണ്ടാം ദിവസം