തിരുവനന്തപുരം: കേരള സർക്കാർ ബജറ്റിൽ ഇന്ധന സെസിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നു. ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.
അതേസമയം, നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. ഇന്ന് ഡിസിസികളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ കളക്‌ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 13ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്‌തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയും സെസും പിൻവലിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം, ബജറ്റിൻമേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്ന് പ്രശ്‌നം സഭയിൽ ശക്‌തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഷയത്തിൽ പ്രതിപക്ഷത്തെ കൂടാതെ, ബിജെപിയും ഇന്ന് ശക്‌തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. യുവമോർച്ചാ പ്രവർത്തകർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.
Most Read: തുർക്കി ഭൂചലനം; മരിച്ചവരുടെ എണ്ണം 3,800 കടന്നു- രക്ഷാപ്രവർത്തനം തുടരുന്നു