തുർക്കി: തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,800 കടന്നു. 14,000ൽ അധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. പുറത്തുവന്ന ഔദ്യോഗിക കണക്ക് അനുസരിച്ചു തുർക്കിയിൽ 2379 പേരും, സിറിയയിൽ 1444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഘ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്‌ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് യൂനിസെഫ് വ്യക്‌തമാക്കി.
സിറിയയിലെയും തുർക്കിയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്‌ച ഉണ്ടായിട്ടുണ്ട്. താപനില പൂജ്യത്തിന് താഴെയായിരിക്കും എന്നാണ് പ്രവചനം. തുർക്കിയിൽ മാത്രം ഇതുവരെ 5606 കെട്ടിടങ്ങൾ തകർന്നതായി രാജ്യത്തിന്റെ ഡിസാസ്‌റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. 12 മണിക്കൂറിനിടെ രണ്ടു ഭൂചലങ്ങളാണ് തുർക്കിയെയും സിറിയൻ മേഖലകളെയും പിടിച്ചു കുലുക്കിയത്.
നൂറുവർഷത്തിനിടെ തുർക്കിയിൽ ഉണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അതിനിടെ, ജർമ്മനി, സിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പടെ 45 ലോകരാജ്യങ്ങളാണ് മരുന്ന് ഉൾപ്പടെയുള്ള സഹായം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
Most Read: വാർത്തയാകുന്ന രീതിയിലല്ല പ്രശ്‌നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി