ആലപ്പുഴ: കുട്ടനാട്ടില്‍ കനത്ത വെള്ളപ്പൊക്കം. മടവീഴ്‌ചയില്‍ വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലും മടവീണ് നാശനഷ്‌ടമുണ്ടായി.
അതിനിടെ സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇത് ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കേരള, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായേക്കും. കേരള തീരങ്ങളില്‍ ശക്‌തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; പോരായ്‌മകൾ വിലയിരുത്താൻ ഇലക്ഷൻ കമ്മീഷൻ