മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിൽ മാത്രം 6 കോടിയുടെ കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4,200 വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി നിന്ന് നശിച്ച വാഴകളുടെ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ നഷ്‌ടം 50,000 കടക്കും. 92 കർഷകരാണ് നഷ്‌ട പരിഹാരത്തിനായി അപേക്ഷ സമർപ്പിച്ചത്. 60 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
മാനന്തവാടി നഗരസഭയിലെ പാലാക്കുളി വണ്ടന്നൂർ ബാബു ജോർജിന്റെ 1300 വാഴകൾ പൂർണമായും നശിച്ചു. 1500 വാഴകളായിരുന്നു നട്ടത്. ഇതിൽ പകുതിയിലേറെ മൂപ്പെത്തിയ 1300 വാഴകളാണു കാറ്റിൽ നിലം പൊത്തിയത്. കഴിഞ്ഞ വർഷവും കാലവർഷത്തെ തുടർന്ന് ബാബു ജോർജിന്റെ 1500ഓളം വാഴകൾ നശിച്ചിരുന്നു. അപേക്ഷ നൽകിയെങ്കിലും ഇതുവരെ നഷ്‌ടപരിഹാരമൊന്നും ലഭിച്ചില്ലെന്ന് ബാബു പറയുന്നു.
കൃഷി വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദർശിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തി. താലൂക്കിൽ ഏകദേശം 55 ഹെക്‌ടർ സ്‌ഥലത്ത് കൃഷി നശിച്ചു. 1,16,000 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്. 737 കർഷകർക്കായി 5.44 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായാണ് കണക്ക്. കുരുമുളക്, കമുക്, റബർ എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഈ വർഷമെങ്കിലും കാലതാമസമില്ലാതെ നഷ്‌ടപരിഹാരം വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
Also Read: വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത് മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും