തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ തീവ്ര മഴ തുടർന്നേക്കാം. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്. പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ പുറപ്പെടുവിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും തുടർന്നുള്ള ശക്‌തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴക്ക് കാരണം.
കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, തെക്ക് കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലും വ്യാഴാഴ്‌ച (മെയ് 19) വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഈ സാഹചര്യത്തില്‍ കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റു സ്‌ഥലങ്ങളിലും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.