തിരുവനന്തപുരം: സംസ്‌ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ ശക്‌തമായി തുടരുന്നതിനിടെ ജില്ലാ കളക്‌ടർമാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി കെ രാജൻ. മഴക്കെടുതി മൂലം സംസ്‌ഥാനത്തുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് യോഗം വിളിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് 1.30ന് ഓൺലൈനായാണ് യോഗം. ആലുവ ഗസ്‌റ്റ് ഹൗസിലാണ് മന്ത്രി ഇപ്പോഴുള്ളത്. കളക്‌ടർമാരുമായി സംസാരിച്ച ശേഷം മന്ത്രി മാദ്ധ്യമങ്ങളെ കണ്ട് യോഗ തീരുമാനങ്ങൾ വിശദീകരിക്കും.
തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം രാവിലെ 10 മണിക്ക് പുറപ്പെടുവിച്ച മഴ അലർട്ടിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്.
തിരുവനന്തപുരം നഗരത്തിലും മലയോര മേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. പത്തനംതിട്ട ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. കൊല്ലത്തും ശക്‌തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിലെ ജലനിരപ്പ് അധികൃതർ പരിശോധിച്ചു വരികയാണ്.
കനത്ത മഴയെത്തുടർന്ന് ഇടുക്കി പുല്ലുപാറക്ക് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണു. ഇതേ തുടർന്ന് കൊട്ടാരക്കര-ദിന്ധുക്കൾ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. തേൻമല- ആര്യങ്കാവ് പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം നിർത്തിവച്ചു. മണ്ണ് മാറ്റിയ ശേഷം ഗതാഗതം പുനഃസ്‌ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കളക്റ്ററേറ്റിൽ മഴ സാഹചര്യം വിലയിരുത്താൻ മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കളക്‌ടറും ജില്ലയിലെ മറ്റു എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പൂഞ്ഞാർ, പാല മേഖലയിലും കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി. മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുകയാണ്.
Most Read: ഗർഭഛിദ്ര നിയമഭേദഗതി മനുഷ്യന് മേലുള്ള ഭീകരാക്രമണം; എതിർപ്പുമായി കത്തോലിക്ക സഭ