ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പെട്ടെന്നുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലാണ് തലസ്ഥാനത്ത് മിക്കയിടങ്ങളിലും കാറ്റ് വീശിയത്. ഇതേ തുടർന്ന് നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. കൂടാതെ നിർത്തിയിട്ട കാറുകൾക്കും, വീടുകൾക്കും മരം വീണ് കേടുപറ്റുകയും ചെയ്‌തിട്ടുണ്ട്.
കടുത്ത ചൂടിനെ തുടർന്ന് ജനജീവിതം ദുസഹമായിരുന്ന ഡെൽഹിയിൽ അപ്രതീക്ഷിതമായി പെയ്‌ത മഴ അന്തരീക്ഷം തണുക്കുന്നതിനും സഹായിച്ചു. കനത്ത മഴയിലും ആലിപ്പഴ വർഷത്തിലും തലസ്‌ഥാന നഗരത്തിലെ താപനില കുത്തനെ കുറഞ്ഞു. 40 ഡിഗ്രി വരെ രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ താപനില 25 ഡിഗ്രി ആയാണ് കുറഞ്ഞത്.
അതേസമയം തന്നെ പ്രതികൂല കാലാവസ്‌ഥ കണക്കിലെടുത്ത് ഡെൽഹിയിലേക്കുള്ള എട്ട് വിമാനങ്ങൾ ജയ്‌പൂർ, അഹമ്മദാബാദ്, ലക്‌നൗ, ചാണ്ഡീഗഡ്, ഡെറാഡൂൺ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. കൂടാതെ ആലിപ്പഴ വര്‍ഷവും ഇടിമിന്നലും ഒരുമിച്ചെത്തിയതോടെ ഇന്നലെ വൈകിട്ടോടെ ഡെൽഹി നഗരത്തിൽ ഇരുട്ട് പടര്‍ന്നു. കനത്ത മഴയിൽ ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദിന്റെ മിനാരഭാഗത്ത് കേടുപാടുകൾ പറ്റുകയും, അവശിഷ്‌ടങ്ങൾ പതിച്ച് സ്‌ഥലത്തുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Read also: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കി തൃക്കാക്കര; വോട്ടെടുപ്പ് ആരംഭിച്ചു