എറണാകുളം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. രാവിലെ 6 മണി മുതൽ മോക് പോളിംഗ് നടത്തുകയും ചെയ്‌തിരുന്നു. ഇടതു സ്‌ഥാനാർഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും പടമുകൾ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
എൻഡിഎ സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണന് തൃക്കാക്കരയിൽ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാർഥിച്ചതിന് ശേഷം യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് അടുത്തുള്ള പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. 239 ബൂത്തുകളാണ് ആകെയുള്ളത്. ഇതിൽ 5 എണ്ണം മാതൃകാ ബൂത്തുകളാണ്. കൂടാതെ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ഒരു ബൂത്തും സജ്‌ജമാക്കിയിട്ടുണ്ട്.
956 ഉദ്യോഗസ്‌ഥരെയാണ് എല്ലാ ബൂത്തുകളിലുമായി നിയോഗിച്ചിട്ടുള്ളത്. മണ്ഡലത്തിൽ ആകെ 1,96,805 വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുക. മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രശ്‌ന ബാധിത ബൂത്തുകളോ പ്രശ്‌ന സാധ്യതാ ബൂത്തുകളോയില്ല. എങ്കിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. വെള്ളിയാഴ്‌ചയാണ് സംസ്‌ഥാനം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയുക.
Most Read: ത്രിരാഷ്‌ട്ര പര്യടനം നടത്തുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഗാബോണിൽ