ന്യൂഡെല്‍ഹി : ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴ ഇപ്പോഴും തുടരുന്നു. അടുത്ത 24 മണിക്കൂറിലും ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. നിലവില്‍ ഡെല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ അതിശൈത്യം തുടരുകയാണ്.
കഴിഞ്ഞ 2 മാസക്കാലമായി രാജ്യതലസ്‌ഥാനം ഉള്‍പ്പടെയുള്ള പ്രദേശങ്ങളിൽ അതിശൈത്യമാണ് കാലാവസ്‌ഥ. അതിനൊപ്പമാണ് കഴിഞ്ഞ 4 ദിവസമായി ശക്‌തമായ മഴയും തുടരുന്നത്. മൂടല്‍മഞ്ഞും, ശീതക്കാറ്റും രൂക്ഷമാകുന്നതിനൊപ്പം ശക്‌തമായ മഴ കൂടി പെയ്യുന്നതോടെ രാവിലെ 9 മണിക്ക് പോലും ഡല്‍ഹിയില്‍ ഇരുട്ട് മൂടിയ അന്തരീക്ഷമാണുള്ളത്. ഇതിനൊപ്പം കനത്ത മഴയില്‍ മിക്കയിടങ്ങളിലും ആലിപ്പഴ വീഴ്‌ചയും, വെള്ളക്കെട്ട് ഉണ്ടാകുന്നതും രൂക്ഷമാകുകയാണ്. ഡല്‍ഹില്‍ നിലവിലെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രിയും, ഉയര്‍ന്ന താപനില 20.9 ഡിഗ്രി സെല്‍ഷ്യസുമാണ്.
രാജ്യതലസ്‌ഥാനത്ത് തുടരുന്ന അതിശൈത്യവും, കനത്ത മഴയും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. സമരകേന്ദ്രങ്ങളില്‍ പലതിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഒപ്പം തന്നെ അതിശൈത്യം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ മറ്റൊരു വെല്ലുവിളിയാണ്. എന്നാല്‍ കാലാവസ്‌ഥാ വ്യതിയാനം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ വകവെക്കാതെ തന്നെ കര്‍ഷകര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ശക്‌തമാക്കുകയാണ്. നാളെ ഡെല്‍ഹിയുടെ നാല് അതിര്‍ത്തികളില്‍ കര്‍ഷകര്‍ ട്രാക്‌ടര്‍ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം തന്നെ ദേശ് ജാഗരണ്‍ അഭിയാന്‍ എന്ന പേരില്‍ ഇന്ന് മുതല്‍ രാജ്യവ്യാപകമായി ക്യാംപയിന്‍ നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.
Read also : കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനും നൽകണം; കെ മുരളീധരൻ