തിരുവനന്തപുരം: കേരളത്തില്‍ അതിശക്‌തമായ പെയ്യുന്ന മഴയുടെ സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. തന്റെ മനസ് കേരള ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്‌തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നതായും പ്രിയങ്ക പറഞ്ഞു.
കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ഇടുക്കി ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ചു. 19 വരെ മഴ തുടരാമെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്‌തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ഗൗരവമായ അവസ്‌ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കൽ വൈകും; ശബരിമല തീർഥാടനവും ഒഴിവാക്കി