മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിലെ മരുതയിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മരുത–മദ്ദളപ്പാറ തോടിന് കരയിലുള്ള നടുപൊട്ടി, കരിയംതോട്, മേക്കൊരവ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ കൃഷിയിടങ്ങൾ മിക്കവയും വെള്ളം കൊണ്ട് മൂടിയ സ്‌ഥിതിയിലാണ്. കൂടാതെ നടുപൊട്ടിയിൽ വീടുകൾക്ക് സമീപം വരെ വെള്ളം കയറിയിട്ടുണ്ട്.
മഴ ശക്‌തമായി തന്നെ തുടരുകയാണെങ്കിൽ പ്രദേശവാസികൾ മാറി താമസിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ ഉച്ചയോടെയാണ് മഴ ശക്‌തമായത്. തുടർന്ന് ഒരു മണിക്കൂറിനകം തോട് നിറഞ്ഞൊഴുകുകയായിരുന്നു. കൂടാതെ കലക്കൻ പുഴയിലും വെള്ളം ഉയരുകയും, രണ്ടുപുഴമുക്കിലെ പാലത്തിന് മീതെ വെള്ളം കയറുകയും ചെയ്‌തു.
മഴ ശക്‌തമായ പ്രദേശത്ത് വെള്ളം കയറിയതോടെ വഴിക്കടവ് വില്ലേജ് ഓഫിസർ വി അലി, അസിസ്‌റ്റൻഡ് വില്ലേജ് ഓഫിസർ എം അഷ്റഫ് എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തി. കൂടാതെ കർശന ജാഗ്രത പുലർത്തണമെന്നും, ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്.
Read also: അൻവറിനൊപ്പം വന്നവർ എൻസിപിയിൽ; കൂടുതൽ പേർ എത്തുമെന്ന് അവകാശവാദം