മുംബൈ: കാലവര്‍ഷം ശക്‌തമായി തുടരുന്ന മുംബൈയിൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയിൽ നഗരത്തിലെ റോഡ്, ട്രെയിന്‍ ഗതാഗതം സ്‌തംഭിച്ചു. പലയിടങ്ങളിലും വെള്ളം പൊങ്ങി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും ശക്‌തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മുംബൈ, താനെ, പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്‌ഥാ നിരീക്ഷകർ അറിയിച്ചു. മുംബൈയില്‍ ചൊവ്വാഴ്‌ച ഓറഞ്ച് അലര്‍ട്ടാണ്.
അതേസമയം കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ഇതിനകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാല്‍ഘറില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കയാണ്.
ദേശീയ ദുരന്ത നിവാരണ സേനയേയും അഗ്‌നിശമന സേനയേയും വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനായി നഗരത്തിലെ പല മുനിസിപ്പല്‍ സ്‌കൂളുകളിലും സജ്‌ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം നഗരം കാലങ്ങളായി നേരിടുന്ന മഴക്കാല കെടുതികള്‍ക്ക് അറുതി വരുത്തുവാനായി ചില നൂതന ആശയങ്ങള്‍ നടപ്പിൽവരുത്താൻ മുന്നിട്ടിറങ്ങുകയാണ് ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ). ഇതിനായി വിദേശ സാങ്കേതിക പിന്തുണയോടെ പ്രത്യേക ജല സംഭരണികള്‍ നിര്‍മിച്ച് അതിലേക്ക് മോട്ടോറുകളിലൂടെ വെള്ളം പമ്പ് ചെയ്യുവാനുള്ള സംവിധാനങ്ങള്‍ക്ക് രൂപം നൽകിയതായി അധികൃതർ അറിയിച്ചു. ജൂണ്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നും ഇതോടെ റോഡുകളില്‍ വെള്ളം നിറയുന്നതിന് പരിഹാരമാകുമെന്നും ബിഎംസി അധികൃതര്‍ വ്യക്‌തമാക്കി.
Read Also: ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്