ന്യൂഡെൽഹി: കനത്ത മഴയിൽ പ്രതിസന്ധിയിലായ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്‌ക്കും. ജനങ്ങളുടെ സുരക്ഷക്കായി പ്രാർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ആഭ്യന്തര, ഭൗമ, ജലവിഭവ മന്ത്രാലയങ്ങൾ സംയുക്‌തമായാണ് സംസ്‌ഥാനത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളില്‍ ജലനിരപ്പ് കുറയുകയാണെന്നും നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സംസ്‌ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ അറിയിച്ചു. കൂടാതെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.
അറബിക്കടലിൽ കാറ്റിന് ശക്‌തി കുറയുകയാണെന്നും അതിനാൽ വരും മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നുമാണ് പ്രവചനം. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയും ചിലയിടങ്ങളിൽ ഇടിമിന്നലും കാറ്റും തുടരാൻ സാധ്യതയുണ്ട്.
Read also: ജമ്മുവിൽ ഏറ്റുമുട്ടലിനിടെ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ ലഭിച്ചു