കൊച്ചി: കനത്ത മഴയെ തുടർന്ന് മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്‌ച രാത്രി നെടുമ്പാശേരിയിൽ ഇറക്കി. 35 യാത്രക്കാരുമായി എത്തിയ എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനവും 175 യാത്രക്കാരുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത്- മംഗലാപുരം വിമാനവുമാണ് ഒടുവിൽ നെടുമ്പാശേരിയിൽ ഇറക്കിയത്.
അതേസമയം, സംസ്‌ഥാനത്തിന്റെ പല മേഖലകളിലും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ ഇപ്പോഴും ശക്‌തമായ മഴയാണ്. അടുത്ത മൂന്ന് മണിക്കൂറുകളിൽ കേരളത്തിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇടിയോട് കൂടിയ അതിശക്‌തമായ മഴക്കും മണിക്കൂറിൽ 40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
10 ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ശക്‌തമായ മഴക്കു സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്‌തമാക്കുന്നു.
Most Read: മൻമോഹൻ സിംഗിന് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു