തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കാലാവസ്‌ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിൽ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്‌ടിക്കുന്നുണ്ട്. മഴ കനത്തതോടെ കാസർഗോഡ് നീലേശ്വരം പാലായി ഷട്ടർ കം ബ്രിഡ്‌ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. ഇതേത്തുടർന്ന് തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
ഭൂതത്താൻകെട്ട് ഡാമിന്റെ 10 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും, രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയർത്തിയത്. ആകെ ഒമ്പത് മീറ്ററോളം ഉയർത്തിയാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 34.95 ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 32.10 ആണ് നിലവിലെ ജലനിരപ്പ്. ഇടമലയാറിൽ നിന്നും ലോവർപെരിയാറിൽ നിന്നും കൂടുതൽ വെള്ളം എത്തിയതോടെയാണ് ഷട്ടർ ഉയർത്തിയത്.
വൃഷ്‌ടി പ്രദേശത്ത് മഴകനത്തതോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. അതിനിടെ കനത്ത മഴയിൽ കാറളത്തും പൂമംഗലത്തും കിണർ ഇടിഞ്ഞുതാണിട്ടുണ്ട്. കാറളം പഞ്ചായത്തിലലെ പത്താം വാർഡിൽ ഒരു കിണറിന്റെ അരികും ഇടിഞ്ഞിട്ടുണ്ട്. എട്ടാം വാർഡിൽ വേലംകുളത്തിന്റെ സംരക്ഷണ ഭിത്തിയും തകർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കേറുന്ന സ്‌ഥിതിയാണ്.
Most Read: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസ്