തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് ഭാഗികമായി തകർന്നത്.
ചുമരുകൾ വിള്ളൽ വീണ് ഇടിഞ്ഞു. പട്ടികകൾ ഒടിഞ്ഞു വീണ് ഓടുകൾ തകർന്നു. ആളപായമില്ല. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. മഴയിൽ പുന്നയൂർക്കുളത്ത് മുത്തേടത്ത് രവീന്ദ്രന്റെ വീടും പടിയം സംഗീത് ക്ളബിന് സമീപത്തെ എറവിൽ ചന്ദ്രന്റെ വീടും മഴയിൽ തകർന്നിട്ടുണ്ട്. ആളപായമില്ല.
അതേസമയം, സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Most Read: തീവ്രമഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്